2021 ഫെബ്രുവരി 1, തിങ്കളാഴ്‌ച

ഹിമാദ്രിപഥങ്ങൾ ശ്രീകൈലാസയാത്ര-ദളം 4- പദയാത്രാരംഭം

 

             ജൂൺ22ന് പ്രഭാതഭക്ഷണശേഷം യാത്രികർ പല ജീപ്പുകളിലായി ധാർച്ചുലയിൽ നിന്നും 56കി.മി ദൂരെയുള്ള നാരായണാശ്രമത്തിൽ എത്തിക്കപ്പെട്ടു. ഒരു ചെറുയ കുന്നിൽ മുകളിലെ പൈനും ദേവദാരുക്കളും അതിരിടുന്നതും, പൂച്ചെടികളാൽ നിറഞ്ഞതുമായ മൈതാനമദ്ധ്യത്തിൽ, കല്ലുപാകിയ വൃത്തിയുള്ള മുറ്റത്താൽ ചുറ്റപ്പെട്ടതും, ശിലയും തടികളും ചേർത്ത് നിർമ്മിക്കപ്പെട്ടതുമാണ് നാരായണാശ്രമം. കൈലാസയാത്രികർക്കുള്ള ഇടത്താവളമായി സ്വാമിനാരായണനാൽ സ്ഥാപിക്കപ്പെട്ട മനോഹരമായ ആശ്രമത്തിലെ മുകൾ നിലയിൽ ബദരിനാരായണന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ദർശ്ശനശേഷം യാത്രികർക്കായി വിതരണംചെയ്യപ്പെട്ട പ്രസാദമായ ഹൽവയും, ചൂടുചായയും കഴിച്ച് ഞങ്ങൾ പ്രകൃതിസൗന്ദര്യം ആസ്വദിച്ചുകൊണ്ടും, കുളിർ കാറ്റേറ്റുകൊണ്ടും ഉദ്യാനത്തിൽ സ്വൽപ്പനേരം വിശ്രമിച്ചു. നമ്മുടെ നാട്ടിൽ റവകൊണ്ട് ഉണ്ടാക്കുന്ന കേസരിയാണ് ഉത്തരദേശത്തിൽ ഹൽവ എന്ന് വിവക്ഷിക്കുന്നത്.

സ്വാമിനാരായണ

നാരായണാശ്രമം

നാരായണാശ്രമത്തിൽ നിന്നുള്ള പനോരമിക്ക് വ്യൂ

                പോട്ടർമാരെയും പോണികളേയും ഇവിടെ നിന്നും ലഭിച്ചു. LO ഉൾപ്പെടുന്ന കുറച്ചുപേർ പോർട്ടർ മാത്രം ഏർപ്പാടാക്കിയിരുന്നപ്പോൾ, അപൂർവ്വം ചിലർ പോർട്ടറോ പോണിയോ ഏപ്പാടാക്കാത്തവരും ഉണ്ടായിരുന്നു. ഞങ്ങൾ മല

ഞാനും രമേശേട്ടനും ഞങ്ങളുടെ പോണിക്കാർക്കൊപ്പം

യാളി യാത്രികർ ഉപ്പെടെ ഭൂരിഭാഗം പേരും പോണിയെ ഏർപ്പാട് ചെയ്തിരുന്നു. പോണിയെ ഏർപ്പാടാക്കിയിരുന്നു എങ്കിലും വെളുപ്പാൻകാലത്ത് സഞ്ചരിച്ച ലിപുലേ കയറ്റം ഒഴിച്ച് ബാക്കി എല്ലാ ഘട്ടത്തിലും ഞാൻ കാൽനടയായി തന്നെയാണ് സഞ്ചരിച്ചിരുന്നത്. മൂകേഷ് എന്ന ചേറുപ്പകാരൻ കൊണ്ടുവന്ന സിറയെന്ന പോണിയായിരുന്നു എനിക്ക് യാത്രക്കായി ലഭിച്ചത്. യാത്രയിലുടനീളം ഉത്തരവാദിത്വത്തോടെ തന്റെ ജോലി നിർവഹിച്ചിരുന്നു മൂകേഷ്. എന്റെ ബാഗ് കോവർകഴുതപ്പുറത്ത് വെച്ചുകെട്ടിയശേഷം ഞാൻ മുന്നോട്ട് നടക്കാറാണ് പതിവ്. കുതിരയെ തീറ്റിയും വിശ്രമിച്ചും മൂകേഷ് പുറകേ വരും. എന്നാൽ പാതയിൽ ചതുപ്പ്, കല്ല് നിറഞ്ഞപ്രദേശം, ചെങ്കുത്തായ ഇറക്കം, ഇന്നിങ്ങിനെ ശ്രദ്ധിക്കേണ്ടതായുള്ള പ്രദേശങ്ങൾ വരുമ്പോൾ മുന്നോട്ടെത്തുകയും, നല്ല നീരുറവകളിൽ നിന്നും കുപ്പിയിൽ ജലം നിറച്ചുതരുകയും ചെയ്തിരുന്നു.

                    8,400അടി ഉയരത്തിലുള്ള നാരായണാശ്രമത്തിൽ നിന്നും 14കി.മി. ദൂരെ 8,890അടി ഉയരത്തിലുള്ള സിർക്കഗ്രാമം വരെയായിരുന്നു ആദ്യദിവസത്തെ യാത്ര. മുൻ ദിവസങ്ങളെ അപേക്ഷിച്ച് നല്ല തെളിഞ്ഞ കാലാവസ്ഥ ഞങ്ങളിൽ ഉത്സാഹം വളർത്തി. ഹരിതാഭമായ വനത്തിലൂടെ വളഞ്ഞുപുളഞ്ഞതും, ചെറിയ കയറ്റിറക്കങ്ങളോട് കൂടിയതും, കല്ലുപാകിയതുമായ വഴിയായിരുന്നു. ഇടക്ക് ചില ഗ്രാമങ്ങളും പുൽമേടുകളും. ഞാൻ ഉച്ചക്ക് 1:15ന് KMVNക്യാമ്പിലെത്തി. യാത്രയിലെ ഞങ്ങളുടെ സഹമുറിയനായിരുന്ന ദൽഹിക്കാരനായ ആഷിഷ്ചന്ദ്ര 12മണിക്കുതന്നെ ക്യാമ്പിൽ എത്തിയിരുന്നു. ട്രക്കിങ്ങിലും ഹൈക്കിങ്ങിലും വളരെ പരിചയസമ്പന്നനായ അദ്ദേഹമായിരുന്നു എല്ലാവിവസങ്ങളിലും ഏറ്റവും ആദ്യം അടുത്തക്യാമ്പിൽ എത്തിയിരുന്നത്. വിദേശരാജ്യങ്ങളിലുൾപ്പെടെ അനേകം ട്രക്കിങ്ങുകൾ നടത്തിയിട്ടുള്ള ആഷിഷ്ജി സ്വയം ബാക്ക്പായ്ക്കും വഹിച്ചുണ്ടാണ് യാത്രചെയ്തിരുന്നത്. ഇദ്ദേഹം നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ്. ഹിമാചൽ, ഉത്തരാഘണ്ഡ് തുടങ്ങിയ സംസ്ഥാനക്കാരായവരും ഉന്നുവടികൂടെ ഉപയോഗിക്കാതെ വളരെ സുഗമമായി മലകയറിയിരുന്നു. പലരും വളരെ വേഗതയിൽ നടക്കുകയും പിന്നീട് വളരെ നേരം വിശ്രമിക്കുകയും ചെയ്യുന്നതുകണ്ടു. എന്നാൽ ഞാൻ ഒരേവേഗതയിൽ നടക്കുകയാണ് ചെയ്യാറുള്ളത്. പ്രാഭാതത്തിലും മദ്ധ്യാന്നത്തിലുമുള്ള ഭക്ഷണം കഴിക്കുന്നതിനായി മാത്രമേ ഞാൻ യാത്രക്കിടയിൽ ഇരിക്കാറുള്ളു. നടക്കുന്നതിനിടയിൽ 2മിന്നിറ്റ് നിന്ന് വിശ്രമിക്കുകയും, ഉണക്കപ്പഴങ്ങൾ, മുഠായി തുടങ്ങി കൈയ്യിൽ കരുതിയിരുന്ന ലഘുഭക്ഷണങ്ങളും ജലവും കഴിച്ച് യാത്ര തുടരുകയുമാണ് പതിവ്. ഒരാളുടേയും കൂട്ടുപിടിക്കാതെ എന്റെ വേഗതയിൽ ഞാൻ ചരിക്കുകയാണ് ചെയ്യാറ്.



SDRF

            നാരായണാശ്രമം മുതൽ ഗുഞ്ചി വരെയുള്ള യാത്രയിൽ ഉത്തരാഘണ്ഡ് ദുരന്തനിവാരണ സേനാംഗങ്ങൾ(SDRF) ഞങ്ങൾക്ക് അകമ്പടി സേവിച്ചിരുന്നു. ഇവരുടെപക്കൽ വയർലസ്സും അപകടങ്ങളിൽനിന്നും രക്ഷപ്പെടുത്തുന്നതിനുള്ള സാമഗ്രികളും ഉണ്ടായിരുന്നു. 2ഓഫിസർമാർ ഏറ്റവും മുന്നിലായും, 2പേർ ഏറ്റവും പിന്നിലായും നടന്നിരുന്നു. ആദ്യദിവസം ഉച്ചക്ക് 2:20ഓടെ ബാച്ചിലെ അവസാനയാത്രികനൊപ്പം ടെയിൽ SDRFകാരും സിർക്ക ക്യാമ്പിലെത്തിചേർന്നു.

                                അന്നേദിവസം മുതൽ അതിർത്തികടക്കും വരെയുള്ള ദിവസങ്ങളിലെല്ലാം അതാതുസ്ഥലങ്ങളിലുള്ള KMVNക്യാമ്പുഷെഡുകളിലായിരുന്നു ഞങ്ങളുടെ അന്തിയുറക്കം. അടിത്തറകെട്ടി, ഇരുമ്പുഷീറ്റും തടിയുംകൊണ്ട് നിർമ്മിച്ചവയാണ് ഇവ. ചിലയിടങ്ങളിൽ ഫൈബർകൊണ്ടുള്ളവയും ഉണ്ടായിരുന്നു. താരതമ്യേന ഊഷ്മളമാണ് അവ. 5മുതൽ പത്തുപേർക്ക് കിടക്കാൻപാകത്തിനുള്ള ഡോർമെട്രിരീതിയിലുള്ള മുറികളാണ് ഇവയെല്ലാം. തടികട്ടിലുകളും, രജായി, കമ്പിളി, തലയിണ, വിരിപ്പ് എന്നിവയെല്ലാം എല്ലാമുറികളിലും ലഭ്യമായിരുന്നു. വൈദ്യുതിയുടെ അഭാവത്താൽ ജനറേട്ടർ വഴിയാണ് വിളക്കുകൾ തെളിയിച്ചിരുന്നത്. ക്യാമ്പുകളിൽ വൈകിട്ട്7മുതൽ 9വരെയും, വെളുപ്പിന് 3:30മുതൽ 5വരെയും മാത്രമാണ് ഇങ്ങിനെ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചിരുന്നത്. പാചകപ്പുര, ഭക്ഷണമുറി, ശൗചാലയങ്ങൾ എന്നിവ എല്ലാക്യാമ്പുകളിലും ഉണ്ടായിരുന്നു. ചില ക്യാമ്പുകളിൽ കരിങ്കൽ കെട്ടിയ ഓഫീസ് മുറിയും അതിനോടുചേർന്ന് LOയ്ക്കുംമറ്റും തങ്ങാനുള്ള മുറിയും ഉള്ളതായി കണ്ടു. ക്യാമ്പുകളിലെ KMVNജീവനക്കാരുടെ സേവനങ്ങൾ മറക്കാനാവാത്തതും അഭിനന്ദനാർഹവുമായിരുന്നു. വെളുപ്പിന് തന്നെ യാത്രികരെ ഉണർത്തി ചായ നൽകുക, പ്രഭാതകൃത്യങ്ങൾക്കുള്ള ചൂടുവെള്ളം തിളപ്പിച്ച് നൽകുക, നടന്ന് ക്യാമ്പുകളിലെത്തുന്ന ഓരോയാത്രികർക്കും ശീതളജലം നൽകി സ്വീകരിക്കുക, ചായയും സൂപ്പും എല്ലാ മുറികളിലും കൊണ്ടുവന്ന് വിതരണം ചെയ്യുക, ഭക്ഷണം തയ്യാറാക്കുകയും, തെയ്യാറായാൽ എല്ലാ മുറികളിലുമെത്തി യാത്രികരെ വിവരം അറിയിക്കുകയും ചെയ്യുക എന്നിവയെല്ലാം തന്നെ ആത്മാർത്ഥതയോടേ സന്തോഷത്തോടെ ചെയ്തിരുന്ന ക്യാമ്പുകളിലെ ജീവനക്കാർക്കായി പ്രാർത്ഥനയും ആശിർവാദവും നേരാതെ പോകുവാനാവില്ല ഒരു യാത്രികനും.

                         ഇന്ത്യൻ ഭാഗത്തുള്ള യാത്രയിൽ കൃത്യമായസമയങ്ങളിൽ വൃത്തിയും വേടിപ്പുമുള്ള, സ്വാദിഷ്ടവും സ്വാത്തികവുമായ ഭക്ഷണം ചൂടോടുകൂടി തന്നെ KMVNനൽകിയിരുന്നു. നമുക്ക് വയറിന് സുഖമില്ലാതെ വന്നാൽ ഏതൊരുയാത്രയും താറുമാറാവും. എന്നാൽ യാത്രയിൽ ഒരു യാത്രികനും അങ്ങിനെയൊന്നും വന്നതായി അറിഞ്ഞില്ല. വെളുപ്പിന് 4മണിക്ക് ചായ മുറികളിൽ എത്തിക്കുന്നതുകൂടാതെ, 5മണിക്ക് യാത്രയായി ഇറങ്ങുന്നനേരത്ത് പാൽ, ബൂസ്റ്റ് തുടങ്ങിയ പാനീയങ്ങളും, ബിസ്ക്കറ്റ് തുടങ്ങിയ ലഘുഭക്ഷണങ്ങളും നൽകിയിരുന്നു. പ്രാതലും മദ്ധ്യാന്നഭക്ഷണവും വഴിക്ക് അതാതിടങ്ങളിൽ തയ്യാറാക്കി നൽകുകയായിരുന്നു. നടന്ന് എത്തിച്ചേരുന്ന ക്യാമ്പുകളിൽ ശീതളപാനീയങ്ങളും, വൈകുന്നേരത്ത് ചായയും, സന്ധ്യക്ക് സൂപ്പും എല്ലാവർക്കും വിതരണം ചെയ്യും. 8മണിയോടെ അത്താഴം നൽകും. ചപ്പാത്തി, പരിപ്പ്, ചോറ്, കറി, ഉപ്പിലിട്ടത് എന്നിവകൂടാതെ എന്തെങ്കിലുമൊരു മധുരപലഹാരവും അത്താഴത്തിനൊപ്പം ലഭിച്ചിരുന്നു.

                 സഹായികളായ പോർട്ടർമാർ, കുതിരക്കാർ എന്നിവരുടെ താമസ-ഭക്ഷണ കാര്യങ്ങൾ KMVNഏർപ്പാടാക്കുന്നില്ല. അവർക്ക് അതിനുള്ള ബത്ത നൽകുകമാത്രമാണ് ചെയ്യുന്നത്. അവർ അതാതിടത്തുള്ള ഗ്രാമങ്ങളിലാണ് ക്യാമ്പ്ചെയ്യാറ്

                            ഉച്ചഭക്ഷണത്തിനുശേഷം ഭൂരിഭാഗം പേരും മുറികളിൽ കയറിക്കൂടി. ധാരാളം സമയം ഉള്ളതിനാലും, അന്ന് ഒട്ടും ക്ഷീണം തോന്നാതിരുന്നതിനാലും, കാലാവസ്ഥ നല്ലതായിരുന്നതിനാലും
സിർക്ക ഗ്രാമവാസികൾ
ഞങ്ങൾ ചിലർ ചുറ്റിക്കറങ്ങാനിറങ്ങി. സിർക്ക ഒരു ചെറിയ മലയോരഗ്രാമമാണ്. അക്രൂട്ട് തുടങ്ങിയ വൃക്ഷങ്ങളും, പലവിധ പൂച്ചെടികളും നിറഞ്ഞ ചരുവുകളും, തട്ടുതട്ടായുള്ള കൃഷിയിടങ്ങളും നിറഞ്ഞ മലകൾക്കിടയിൽ കല്ലുകളും ഷീറ്റുകളും പാകിയ, തടി അധികമായി ഉപയോയിച്ച്നിർമ്മിച്ച വീടുകളും, ഒന്നുരണ്ടു പീടികകളും അടങ്ങിയ ചെറുഗ്രാമം. ഈ യാത്രയിൽ കണ്ട എല്ലാഗ്രാമങ്ങളിലേയും പോലെ തന്നെ സിർക്കയിലും ഗ്രാമവാസികാളായ കുട്ടികൾഓംനമ:ശിവായമന്ത്രത്താൽ അഭിവാദ്യം ചെയ്താണ്
സിർക്ക ഗ്രാമം
ഞങ്ങൾ യാത്രികരെ സ്വീകരിച്ചത്. പലയാത്രികരും മിഠായികളും
മറ്റും
കുട്ടികൾക്ക് വിതരണം ചെയ്യുക പതിവുണ്ട്.

                 

                    KMVNക്യാമ്പിന് എതിർവശത്തെ ചെറുകുന്നിൻ മുകളിലേയ്ക്കുള്ള നടവഴിയെ ഞങ്ങൾ നടന്നു. മലയുടെ നിറുകയിൽ കരിങ്കല്ലാൽ കെട്ടപ്പെട്ട PWD റെസ്റ്റുഹൗസിന്റെ മുറ്റത്താണ് വഴി അവസാനിച്ചത്. അവിടെ നിന്നാൽ നാലുപാടുമുള്ള ഉന്നത ഗിരിനിരകൾ കാണാമായിരുന്നു. ഹരിതഭംഗി ആസ്വദിച്ചും, കുളിർകാറ്റേറ്റും ഞാനും ബാലേട്ടനും(ബാലചന്ദ്രകുമാർ) കുറെനേരം അവിടെ ഇരുന്നു. പെട്ടന്ന് ഒരു അമൃതകണം ദേഹത്തുവീണപ്പോൾ ഞാൻ മുകളിലേയ്ക്ക് നോക്കി. എവിടെനിന്നോ നീരുണ്ടുവന്ന മേഘങ്ങൾ പെട്ടന്ന് ആകാശത്തെക്ക് വന്ന് നിറയുന്നു. അതു കണ്ട് ഞങ്ങൾ വേഗത്തിൽ നടന്ന് മഴയു ക്യാമ്പിലേക്കെത്തി. അപ്പോചെക്കും മഴ ശക്തമായി പെയ്തു തുടങ്ങി. മഴയുടെ തണുപ്പുകൂടി ആയതോടെ യാത്രികരെല്ലാം പുതപ്പിനടിയിലേയ്ക്ക് കയറി. ഞാൻ വരാന്തയിലിരുന്ന് ഹിമാലയൻവർഷം ആസ്വദിച്ചു. 4 മണിക്കുതന്നെ ചൂട്ചായയും ചായയും ഉരുളക്കിഴങ്ങ് ഉപ്പേരിയുമെത്തി. തണുത്ത അന്തരീക്ഷത്തിൽ അവ കിട്ടിയത് ആനന്ദത്തെ വർദ്ധിപ്പിച്ചു. ഉയരങ്ങളിൽ ചായയ്ക്ക് രുചികൂടും എന്നുപറയുന്നത് എത്ര ശരിയാണ് പൊതുവേ ചായ കാപ്പി ഞാൻ കുടിക്കാറില്ലെങ്കിലും ഹിമാലയൻ യാത്രകളിൽ അത് ഒഴുച്ചുകൂടാനാവാത്തതാണല്ലൊ.

                                                    സിർക്കയിൽനിന്നുമുള്ള ദൃശ്യം                                         

                            അല്പം കഴിഞ്ഞതോടെ മഴ ശമിച്ചു, എന്ന് മാത്രമല്ല ആകാശം തെളിഞ്ഞ് നല്ല വെയിൽ വീഴ്ത്തിക്കൊണ്ട് അർക്കനും പ്രകാശിച്ചു. പോക്കുവെയിലിൽ മലനിരകൾക്കിടയിൽ മനോഹരമായ ഒരു മഴവില്ല് വിരിഞ്ഞു. അങ്ങ് ഉയരത്തിലുള്ള മലമുകളിൽ മഞ്ഞുവീണ് കിടക്കുന്നതായി കണ്ടു. സമയത്ത് സാധാരണ മഞ്ഞുവീഴ്ച്ച പതിവില്ലത്രെ. പഴമക്കാർ പറഞ്ഞത് വളരെ ശരിയാണ്, സ്ത്രീയുടെ മനസ്സുപോലെയും, പുരുഷന്റെ ഭാഗ്യം പോലെയും(പുതുമക്കാർ മുംബയിലെ ഫാഷൻ കൂടി ഇതിനൊപ്പം ചേർക്കുന്നുണ്ട്.) പ്രവചനാതീതമാണ് ഹിമാലയത്തിലെ കാലാവസ്ഥയും!

മാരിവില്ലും ദൂരെ മഞ്ഞുവീണ ഗിരിശിഖരങ്ങളും

                      സീസണിൽ യാത്രചെയ്യുമ്പോൾ ഛിയാലേക്ക്മല കയറിയശേഷം മാത്രമാണ് സാധാരണയായി മഞ്ഞ്മൂടിയ മലനിരകളുടെ ദർശ്ശനം ലഭിക്കാറ്. അപ്രതീക്ഷിതമായ കാലാവസ്ഥാവെതിയാനത്താൽ ഞങ്ങൾക്ക് സിർക്കയിനിന്നുതന്നെ  ദർശ്ശ്നം ലഭിച്ചു. എന്നാൽ വെതിയാനം രാത്രിയെ വളരെ തണുപ്പുള്ളതാക്കി തീർത്തു. ആദ്യ 2ദിവസം തണുപ്പിനുള്ളവസ്ത്രങ്ങൾ ആവശ്യം വരില്ല എന്നു വിചാരിച്ച് ഞാനും രമേശേട്ടനും(രമേഷ് ഭട്ട്) സെറ്റർ തുടങ്ങിയവ വലിയ ലഗേജിൽ കയറ്റി വിട്ടിരുന്നു. അതിനാൽ ലേശം ശൈത്യാധിക്യം രാത്രിയിൽ അനുഭവിക്കേണ്ടിവന്നു ഞങ്ങൾക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹിമാദ്രിപഥങ്ങൾ ശ്രീകൈലാസയാത്ര-ദളം 5- സിർക്ക യിൽനിന്നും ഗാലവരെ

  പ്രഭാതദൃശ്യം സിറയും മൂകേഷും                  അലാം അടിക്കുന്നതിനു മുൻപുതന്നെ ഉണന്നുവെങ്കിലും തണുപ്പ് ആസ്വദിച്ചുണ്ട് പുതപ്പിനടിയ...